Thursday, May 16, 2013

കാളമ്പാടി ഖിലാഫത്ത്

തബ്‌ലീഗ്‌ പ്രവര്‍ത്തനത്തിനെന്ന്‌ പറഞ്ഞ്‌ പള്ളിയിലെത്തിയവരോട്‌ ഖാസിയായ കാളമ്പാടി ഉസ്‌താദ്‌ ചോദിച്ചു: ``നിങ്ങളില്‍ കിതാബ്‌ ഓതിയവരുണ്ടോ?''

ഉണ്ടെന്ന്‌ പറഞ്ഞ്‌ ഒരാള്‍ മുന്നിലേക്ക്‌ വന്നു. ഉസ്‌താദ്‌ ഒന്ന്‌ രണ്ട്‌ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴേക്ക്‌ അദ്ദേഹം വല്ലാതെ പരുങ്ങുന്നത്‌ കണ്ടു. അവരോട്‌ പറഞ്ഞു: ``ഈ മഹല്ലിലെ ദീനീകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഈ നാട്ടുകാര്‍ എന്നെ ശമ്പളം തന്ന്‌ നിശ്ചയിച്ചതാണ്‌. ഇവിടുത്തെ കാര്യം ഞാന്‍ നോക്കിക്കോളും. നിങ്ങള്‍ അടുത്ത വണ്ടിക്ക്‌ കയറുന്നതാണ്‌ നല്ലത്‌.''

തികഞ്ഞ ആദര്‍ശബോധം ജീവിതത്തില്‍ നിലനിര്‍ത്തുകയും ആദര്‍ശ വിരോധികളോട്‌ യാതൊരു വിട്ടുവീഴ്‌ചയുമില്ലാത്ത നിലപാടുമായിരുന്നു കാളമ്പാടി ഉസ്‌താദിന്റെ രീതി.

പ്രമുഖ ചരിത്ര പണ്ഡിതനായിരുന്ന നെല്ലിക്കുത്ത്‌ മുഹമ്മദലി മുസ്‌ലിയാര്‍ മരണപ്പെട്ടപ്പോള്‍ ജനാസ സന്ദര്‍ശിക്കാന്‍ ഉസ്‌താദ്‌ പുറപ്പെട്ടു. മരണ വീടെത്തും മുമ്പ്‌ ഒരു പള്ളിക്കരികില്‍ വാഹനം നിര്‍ത്താന്‍ പറഞ്ഞു. ഉസ്‌താദ്‌ അവിടെ ഇറങ്ങിയപ്പോള്‍ നാലഞ്ച്‌ പേര്‍ പള്ളി പരിസരത്തുണ്ട്‌. അതിലൊരു മധ്യവയസ്‌ക്കന്‍ ഭവ്യതയോടെ അടുത്തേക്ക്‌ വന്നെങ്കിലും കണ്ടഭാവം നടിക്കാതെ ഉസ്‌താദ്‌ നേരെ നടന്നു. മൂത്രമൊഴിച്ചു, അംഗശുദ്ധിവരുത്തി തിരിച്ച്‌ വന്നപ്പോള്‍ അദ്ദേഹം വീണ്ടും അടുത്തേക്ക്‌ വന്നു. ഉസ്‌താദിന്റെ രൂക്ഷമായ നോട്ടത്തിന്‌ മുന്നില്‍ അദ്ദേഹവും കണ്ടുനിന്നവരും ശരിക്കും സ്‌തംഭിച്ചുപോയി. വാഹനത്തില്‍ തിരിച്ച്‌ കയറി യാത്ര തുടര്‍ന്നപ്പോള്‍ കൂടെയുള്ള ഈ കുറിപ്പുകാരനുള്‍പ്പടെയുള്ളവരോട്‌ ഉസ്‌താദ്‌ വിശദീകരിച്ചു. നെല്ലിക്കുത്ത്‌ ദര്‍സ്‌ നടത്തുന്ന കാലത്ത്‌ ഒരു വ്യാജ ത്വരീഖത്തിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരില്‍ ഉസ്‌താദിനെതിരെ കേസുകൊടുക്കാനും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനും മുന്നില്‍ നിന്ന വ്യക്തിയാണത്രേ അദ്ദേഹം. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും ആദര്‍ശവിരോധികളോട്‌ വിട്ടുവീഴ്‌ച ചെയ്യാനോ അവര്‍ക്ക്‌ വേണ്ടി തന്റെ വിലപ്പെട്ട സമയം നീക്കിവെക്കാനോ ആ വലിയ മനുഷ്യന്‍ ഇഷ്‌ടപ്പെട്ടില്ല എന്നര്‍ത്ഥം.

നെല്ലിക്കുത്ത്‌ ഖാസിയും മുദരിസുമായ സംഭവബഹുലമായ ഒന്‍പത്‌ വര്‍ഷക്കാലത്തെ വ്യാജ ത്വരീഖത്തുകാരായ എതിരാളികള്‍ `കാളമ്പാടി ഖിലാഫത്ത്‌' എന്നാണ്‌ അവരുടെ എഴുത്തുകുത്തുകളില്‍ വിശേഷിപ്പിച്ചിരുന്നത്‌. ഖാസിപദവിയില്‍ നിന്നുകൊണ്ട്‌ തന്റെ അധികാരവും ആജ്ഞാശക്തിയും അത്രമേല്‍ പ്രയോഗിച്ചുകൊണ്ടാണ്‌ വലിയൊരു ആദര്‍ശപ്പോരാട്ടത്തിന്‌ ആ മഹാ പണ്ഡിതന്‍ നേതൃത്വം നല്‍കിയത്‌.

അരീക്കോട്‌ വിളയില്‍ ഭാഗത്ത്‌ നിന്നും നെല്ലിക്കുത്തുള്ള ഒരു കുടുംബത്തിലേക്ക്‌ വിവാഹം നിശ്ചയിച്ചു. വിവാഹിതരാവുന്ന കുടുംബം വ്യാജത്വരീഖത്തുകാരാണെന്ന്‌ വിവരം ലഭിച്ചപ്പോള്‍ ഖാസിയായ കാളമ്പാടി ഉസ്‌താദ്‌ നികാഹിന്റെ കാര്‍മികത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. അതിന്റെ പേരില്‍ മഹല്ലില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ രംഗത്തുവന്നവരോടായി ഉസ്‌താദ്‌ പ്രഖ്യാപിച്ചു: ``ബഹുമാനപ്പെട്ട സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ, പിഴച്ചതാണെന്ന്‌ പ്രഖ്യാപിച്ച ത്വരീഖത്തുകാരാണവര്‍. സമസ്‌ത പിഴച്ചതെന്ന്‌ പ്രഖ്യാപിച്ച ഒരു കൂട്ടര്‍ക്ക്‌ നിക്കാഹ്‌ ചെയ്‌തുകൊടുക്കാന്‍ എനിക്കാവില്ല.''

പിഴച്ചവാദങ്ങളെ ജനങ്ങള്‍ക്ക്‌ മുന്നില്‍ ബോധ്യപ്പെടുത്താനും വ്യാജത്വരീഖത്തുകാരില്‍ നിന്ന്‌ സമുദായ അംഗങ്ങളെ അകറ്റി നിര്‍ത്താനും കാളമ്പാടി ഉസ്‌താദ്‌ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, എം എം ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിയ അക്കാലത്തെ പ്രഗത്ഭരായ പണ്ഡിതന്‍മാരെ നെല്ലിക്കുത്ത്‌ ക്ഷണിച്ച്‌ വരുത്തി വിശദീകരണ സമ്മേളനം നടത്തി. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതന്‍മാര്‍ ആധികാരികമായി കാര്യങ്ങള്‍ വിശദീകരിച്ചതിന്‌ അനുബന്ധമായി അത്തരം പിഴച്ച വാദക്കാേരാട്‌ മഹല്ലിന്റെ പൂര്‍ണ്ണമായ നിസ്സഹകരണവും പ്രഖ്യാപിക്കപ്പെട്ടു.

ബിദഈ പ്രസ്ഥാനക്കാര്‍ക്കോ വ്യാജന്‍മാര്‍ക്കോ വേരൂന്നാന്‍ അവസരം കൊടുക്കാത്തവിധം സുന്നത്ത്‌ ജമാഅത്തിന്റെ ആദര്‍ശ ബോധത്താല്‍ മഹല്ല്‌ സംവിധാനത്തെ ഭദ്രമാക്കി നിലനിര്‍ത്തി.

കാളമ്പാടി ഉസ്‌താദിനെയും മഹല്ല്‌ കമ്മിറ്റിയിലെ പ്രമുഖരേയും ഉള്‍പ്പെടുത്തി കേസ്‌ കൊടുത്ത എതിരാളികള്‍ക്ക്‌ പിന്നീട്‌ അത്‌ പിന്‍വലിക്കേണ്ടിവന്നു. അതിന്റെ പേരില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ നടന്നപ്പോഴും തീരുമാനത്തില്‍ വിട്ട്‌ വീഴ്‌ചയില്ലാതെ മുന്നോട്ട്‌ പോയി. ഇതിന്‌ മുന്‍പന്തിയില്‍ നിന്ന വ്യാജത്വരീഖതുകാരന്‍ ജനിച്ച്‌ വളര്‍ന്ന നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ മാസങ്ങളോളം ഒളിവില്‍ പോവേണ്ടിവന്നു. വിട്ടുവീഴ്‌ചയില്ലാത്ത ആദര്‍ശ വീര്യത്തിന്റെ ശക്തമായ വിളംബരമായ നിസ്സഹകരണ പ്രഖ്യാപനത്തിന്റെ സ്വാധീനം കാല്‍ നൂറ്റാണ്ടിന്‌ ശേഷം ഇന്നും അനുഭവ വേദ്യമായ കാഴ്‌ചയാണ്‌. വ്യാജത്വരീഖതുകാരോട്‌ നിസ്സഹകരിക്കാനുള്ള കാളമ്പാടി ഉസ്‌താദിന്റെ നേതൃത്വത്തിലുള്ള ആഹ്വാനം സ്വീകരിക്കുന്ന നൂറുകണക്കിനാളുകള്‍ ഇപ്പോഴും ഈ പ്രദേശത്തുണ്ട്‌. വിവാഹങ്ങളിലും മുസ്‌ലിംകള്‍ ഒരുമിച്ചുകൂടുന്ന മറ്റു വേദികളിലും ഇത്തരക്കാര്‍ക്ക്‌ പ്രവേശനമില്ലാത്ത രീതി നാട്ടുനടപ്പായി നിസ്സഹകരണ പ്രഖ്യാപനത്തിന്റെ ശേഷിപ്പായി ഇന്നും കാണാം.

തനിക്ക്‌ സത്യമാണെന്ന്‌ ബോധ്യപ്പെട്ടതില്‍ ഉറച്ച്‌ നില്‍ക്കുവാനും അതിന്റെ സംസ്ഥാപനത്തിന്‌ ഏതറ്റംവരെ പോവാനും ശ്രമിച്ച ഉസ്‌താദ്‌ അതിന്റെ എതിരാളികളെ സത്യസന്ധമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അധ്വാനിക്കുകതന്നെ ചെയ്‌തു. എന്നിട്ടും അത്‌ സ്വീകരിക്കാന്‍ സന്നദ്ധതമല്ലെങ്കില്‍ സമുദായത്തിന്റെ പൊതുവായ ഒരു കൂട്ടായ്‌മയിലും അവര്‍ വേണ്ടന്ന്‌ തീരുമാനിക്കാനും അത്‌ ധീരമായി നടപ്പിലാക്കാനും കാളമ്പാടി ഉസ്‌താദ്‌ ആര്‍ജ്ജവം കാണിച്ചു. വ്യാജന്‍മാര്‍ സമുദായത്തിന്റെ മുഖ്യധാരയില്‍ ഇടംകിട്ടാന്‍ വേണ്ടി നിരന്തരം ശ്രമിച്ചപ്പോഴും ദീനിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക്‌ വേണ്ടി മുഖം കൊടുക്കാന്‍ പോലും തയ്യാറായില്ല എന്നത്‌ ആ മഹാനുഭാവന്റെ ആദര്‍ശ വിശുദ്ധിയുടെയും സൂക്ഷ്‌മതയുടേയും അടയാളമാണ്‌.

സത്താര്‍ പന്തലൂര്‍
(എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ടാണ്‌ ലേഖകന്‍)


0 comments:

Post a Comment